ഭോപ്പാലിലെ ബാലിക സംരക്ഷണ കേന്ദ്രത്തിനെതിരായ കേസ് കെട്ടിച്ചമച്ചത്: ജയിലില്‍ അടയ്ക്കപ്പെട്ട മലയാളി വൈദികന് ജാമ്യം

ഭോപ്പാലിലെ ബാലിക സംരക്ഷണ കേന്ദ്രത്തിനെതിരായ കേസ് കെട്ടിച്ചമച്ചത്: ജയിലില്‍ അടയ്ക്കപ്പെട്ട മലയാളി വൈദികന് ജാമ്യം

ന്യൂഡല്‍ഹി: ഭോപ്പാലില്‍ കള്ളക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി സിഎംഐ വൈദികന്‍ ഫാ. അനില്‍ മാത്യുവിന് ജാമ്യം ലഭിച്ചു. ഭോപ്പാലിലെ ബാലികാ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച കേസില്‍ നിരപരാധിത്വം തെളിയിച്ചതിനാലാണ് ജയില്‍ മോചനം സാധ്യമായത്.

അനുമതിയില്ലാതെ ബാലികാ സംരക്ഷണ കേന്ദ്രം നടത്തിയെന്ന കേസില്‍ ഈ മാസമാണ് ഫാ. അനിലിനെ അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്.

ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ 26 കുട്ടികളെ കാണാനില്ലെന്ന് ആക്‌ഷേപം ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ കാണാതായെന്ന് അധികൃതര്‍ ആരോപിച്ച 26 കുട്ടികളുടെ മാതാപിതാക്കള്‍ തങ്ങളോടൊപ്പം മക്കളുണ്ടെന്നും അവര്‍ സുരക്ഷിതരാണെന്ന് വ്യക്തമാക്കി കോടതിയില്‍ കത്ത് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഭോപ്പാല്‍ കോടതി ജാമ്യം അനുവദിച്ചത്.

പഠനം കഴിഞ്ഞ് വീടുകളിലേക്ക് കുട്ടികള്‍ മടങ്ങിയതാണെന്ന് കൃത്യമായി അറിയിച്ചെങ്കിലും ഇത് മുഖവിലയ്‌ക്കെടുക്കാന്‍ തയാറാകാത്ത പൊലീസ് വൈദികനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തതില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.