സോറന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍; അറസ്റ്റുണ്ടായാല്‍ ഭാര്യയെ മുഖ്യമന്ത്രിയാക്കാന്‍ അണിയറ നീക്കം

സോറന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍; അറസ്റ്റുണ്ടായാല്‍ ഭാര്യയെ  മുഖ്യമന്ത്രിയാക്കാന്‍ അണിയറ നീക്കം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ഉച്ചയോടെ സോറന്‍ ഇ.ഡിക്ക് മുമ്പാകെ ഹാജരാകും എന്നാണറിയുന്നത്. റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. സോറനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.

അനധികൃത വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തത് ഉള്‍പ്പടെ മൂന്ന് കേസുകളാണ് ഹേമന്ത് സോറനെതിരെയുള്ളത്. ഡല്‍ഹിയിലെ വീട്ടില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത പണവും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തത്. പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറന്‍ സ്വന്തമാക്കി എന്നാണ് ഇ.ഡി ആരോപണം.

ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഹേമന്ത് സോറന്‍ അറസ്റ്റിലായാല്‍ ഭാര്യ കല്‍പന സോറനെ മുഖ്യമന്ത്രിയാക്കാനുള്ള അണയറ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന ജെഎംഎം എംഎല്‍എമാരുടെ യോഗത്തില്‍ നിയമസഭാംഗം അല്ലാതിരുന്നിട്ടും കല്‍പന പങ്കെടുത്തിരുന്നു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സോറന്റെ ഔദ്യോഗിക വസതി, രാജ്ഭവന്‍, റാഞ്ചിയിലെ ഇ.ഡി ഓഫീസ് എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2020-22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറന്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം മൂന്ന് കള്ളപ്പണക്കേസുകളാണ് ഇ.ഡി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആദ്യ എട്ട് സമന്‍സും അവഗണിച്ച സോറന്‍ ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതേസമയം തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് കേസെന്നാണ് സോറന്റെ വാദം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.