ന്യുഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി ആദ്യ യുദ്ധ വിമാന പൈലറ്റ് ഭാവ്നാ കാന്ത്. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് സ്ക്വാഡില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ വനിതയാണ് ഭാവ്നാ കാന്ത്. 2018 ലാണ് ഭാവ്ന യുദ്ധവിമാനം പറപ്പിക്കുന്നതിനുള്ള യോഗ്യത നേടിയത്. റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് (MIG 21 Bison) ഭാവ്ന കാന്ത് പറത്തുന്നത്.
2016ലാണ് ഭാവ്ന വ്യോമസേനയുടെ ഭാഗമാവുന്നത്. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് ഭാവ്ന പറഞ്ഞു. വ്യോമസേനാ പൈലറ്റായി ബിക്കാനിറിലെ എയര്‍ ബേസില്‍ സേവനം അനുഷ്ഠിക്കുന്ന ഭാവ്ന ആദ്യമായി ഒറ്റയ്ക്ക് പറത്തിയത് മിഗ് 21 (MIG-21) ആണ്. തനിക്ക് റാഫേലും സുഖോയും അടക്കമുള്ള യുദ്ധവിമാനങ്ങള്‍ പറത്താന്‍ ആഗ്രഹമുണ്ടെന്നും ഭാവ്ന കൂട്ടിച്ചേർത്തു.