സൗദി: രാജ്യത്തെ വ്യോമ ഗതാഗത മേഖലയിലെ 28 തൊഴിലുകളില്‍ സ്വദേശി വല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആരംഭിച്ചു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. അടുത്ത മൂന്ന് വർഷത്തിനിടയിൽ സൗദി പൗരന്മാർക്കിടയിൽ ഏതാണ്ട് 10000 ത്തോളം തൊഴിലവസരങ്ങൾ ഈ രീതിയില്‍ സൃഷ്ടിക്കുന്നതിനാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ലക്ഷ്യമിടുന്നത്.
വ്യോമ ഗതാഗത മേഖലയിലെ പൈലറ്റ്, ഫ്ലൈറ്റ് അറ്റന്‍റന്‍റ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർവൈസർ, ഫ്ലൈറ്റ് യാർഡ് കോഓർഡിനേറ്റർ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ, കാർഗോ/ ലഗേജ് എന്നിവയുടെ മേൽനോട്ടം, ഫ്ലൈറ്റ് കാറ്ററിങ്ങ് തുടങ്ങിയ തൊഴിലുകളിലാണ് അതോറിറ്റി സ്വദേശിവത്കരണം നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. സൗദിയിലെ സിവിൽ വ്യോമയാന മേഖല ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന സൗദി വിഷൻ 2030-തിന്റെ ഭാഗമായാണ് സ്വദേശിവത്കരണത്തിനുള്ള ഈ നടപടികൾ.