തിരഞ്ഞെടുക്കപ്പെട്ടാൽ ബൈഡന്റെ തോക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ട്രംപിന്റെ വാഗ്ദാനം

തിരഞ്ഞെടുക്കപ്പെട്ടാൽ ബൈഡന്റെ തോക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ട്രംപിന്റെ വാഗ്ദാനം

പെൻസിൽവേനിയ: അമേരിക്കയിലെ തോക്കുപയോഗത്തെ അനുകൂലിച്ച് വീണ്ടും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഞാൻ വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയാൽ നിങ്ങളുടെ തോക്കുകളിൽ ആരും കൈവെക്കില്ലെ’ന്നായിരുന്നു ട്രംപിൻറെ പ്രസ്താവന. നാഷണൽ റൈഫിൾ അസോസിയേഷന്റെ പരിപാടിയിലായിരുന്നു ട്രംപിന്റെ വാ​ഗ്ദാനം.

തോക്ക് നിയമങ്ങൾ ലംഘിക്കുന്ന തോക്ക് വ്യാപാരികളിൽ നിന്ന് ഫെഡറൽ ലൈസൻസ് റദ്ദാക്കുന്ന ബൈഡൻ ഭരണകൂടത്തിന്റെ 'സീറോ ടോളറൻസ്' നയം പിൻവലിക്കുമെന്ന് മുൻ പ്രസിഡന്റ് പ്രത്യേകം പറഞ്ഞു. തോക്ക് കൂട്ടക്കൊലകളിൽ ഉപയോഗിച്ച പിസ്റ്റൾ ബ്രേസുകൾ അല്ലെങ്കിൽ സ്‌റ്റെബിലൈസേഷൻ ഉപകരണങ്ങൾ എന്നിവയിലെ നിയന്ത്രണങ്ങൾ താൻ പഴയപടിയാക്കുമെന്ന് അദേഹം പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ വോട്ടർമാരിൽ ഭൂരിഭാഗവും തോക്ക് കൈവശംവെക്കുന്നതിനെ അനുകൂലിക്കുന്നവരാണ്. നെവാഡയിലെ പ്രൈമറിയിൽ വിജയിച്ച ട്രംപ് സൗത്ത് കരോലിനയിലും വിജയം പ്രതീക്ഷിക്കുന്നുണ്ട്. പരാജയം ഏറ്റുവാങ്ങിയിട്ടും നിക്കി ഹേലി എന്തുകൊണ്ടാണ് മത്സരത്തിൽനിന്ന് പിന്മാറാത്തതെന്നും ട്രംപ് ചോദിച്ചിരുന്നു. എന്നാൽ രണ്ട് തവണ ഗവർണറായ സംസ്ഥാനം തന്നെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് നിക്കി ഹേലി.

പ്രസിഡന്റ് ജോ ബൈഡന്റെ രഹസ്യ രേഖകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രത്യേക അഭിഭാഷകൻ റോബർട്ട് ഹറിന്റെ റിപ്പോർട്ടിനോടും ട്രംപ് പ്രതികരിച്ചു. ബൈഡനെ പ്രതിയാക്കാൻ പോകുന്നില്ലെങ്കിൽ അദേഹവും കുറ്റം ചുമത്തേണ്ടതില്ലെന്ന് ട്രംപ് പറഞ്ഞു. ഇത് ബൈഡന്റെ രാഷ്ട്രീയ എതിരാളിയായ എനിക്കെതിരെയുള്ള പീഡനമല്ലാതെ മറ്റൊന്നുമല്ലെന്നും ട്രംപ് പറഞ്ഞു.

ബൈഡൻ ചെയ്തതിനേക്കാൾ കൂടുതൽ ഫെഡറൽ അന്വേഷകരുമായി താൻ സഹകരിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. ബൈഡന്റെ രഹസ്യ രേഖകൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അഭിഭാഷകൻ ക്രിമിനൽ കുറ്റങ്ങൾ ഭാഗികമായി ആവശ്യമില്ലെന്ന് അഭിപ്രായപെട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പരാമർശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.