ഈ ലോകത്ത് ജൂത വിരുദ്ധതക്ക് ഒരിടവുമില്ലെന്ന് അമേരിക്ക; ബോണ്ടി ബീച്ചിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സ്റ്റേറ്റ് സെക്രട്ടറി; ലോകമെങ്ങും പ്രതിഷേധം

ഈ ലോകത്ത് ജൂത വിരുദ്ധതക്ക് ഒരിടവുമില്ലെന്ന് അമേരിക്ക; ബോണ്ടി ബീച്ചിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സ്റ്റേറ്റ് സെക്രട്ടറി; ലോകമെങ്ങും പ്രതിഷേധം

വാഷിങ്ടൺ : ഓസ്ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച നടന്ന ഭീകരവും നിർഭാഗ്യകരവുമായ വെടിവെപ്പിനെ അമേരിക്ക ശക്തമായി അപലപിച്ചു. ഹനൂക്കോ ആഘോഷത്തിന്റെ ആദ്യ രാവിൽ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണം ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കളിൽ നടുക്കമുണ്ടാക്കിയിരിക്കുകയാണ്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്‌സിൽ കുറിച്ച പോസ്റ്റിൽ ആക്രമണത്തെ ഏറെ ഗൗരവത്തോടെ അപലപിച്ചു. “ഈ ലോകത്ത് ജൂത വിരുദ്ധതക്ക് ഒരിടവുമില്ല. ഈ ഭീകരാക്രമണത്തിന്റെ ഇരകൾ, ജൂതസമൂഹം, ഓസ്ട്രേലിയൻ ജനത എന്നിവർക്കായി ഞങ്ങളുടെ പ്രാർത്ഥനകൾ,” റൂബിയോ വ്യക്തമാക്കി.

കാൻബറയിലെ യുഎസ് എംബസിയും ഈ ഭീകരാക്രമണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തി എക്സിൽ പോസ്റ്റ് ചെയ്തു. “ഹനൂക്കോയുടെ ആദ്യ രാത്രിയിൽ ജൂത സമൂഹത്തെ ലക്ഷ്യമിട്ട ഈ അർത്ഥശൂന്യമായ പ്രവൃത്തിയിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. ഈ വാർത്ത ഞങ്ങളുടെ ഹൃദയം നുറുക്കി.” എംബസി കുറിച്ചു.

എംബസി ഓസ്ട്രേലിയയിലുള്ള യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. ബോണ്ടി ബീച്ച് പരിസരം ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും പ്രിയപ്പെട്ടവരെ തങ്ങളുടെ സുരക്ഷിത നില അറിയിക്കാനും അവർ അഭ്യർത്ഥിച്ചു.

ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സമാധാനപരമായി നടന്ന ഒരു ആഘോഷത്തെ ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണം ലോകമെമ്പാടുമുള്ള ഭീകര വിരുദ്ധ പോരാട്ടത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.