ദുബായ്: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കർശനമാക്കി ദുബായ്. റസ്റ്ററന്റുകളിലും കഫേകളിലും തീന്‍ മേശകള്‍ തമ്മിലുളള അകലം രണ്ട് മുതല്‍ മൂന്ന് മീറ്റർ ആയിരിക്കണമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. ശീഷാ കഫേകള്‍ക്കും ഇത് ബാധകമാണ്.

അതുപോലെ, റസ്റ്ററന്റുകളില്‍ ഒരു മേശയില്‍ ഇരിക്കുന്ന പരമാവധി ആളുകളുടെ എണ്ണം ഏഴ് മുതല്‍ പത്തുവരെ ആണ്. അതേസമയം കഫേകളില്‍ ഇത് നാലാണ്. കല്ല്യാണം, സാമൂഹിക പരിപാടികള്‍, സ്വകാര്യവിരുന്നുകള്‍ തുടങ്ങിയവയെല്ലാം അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിദ്ധ്യത്തിലായിരിക്കണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതായത് പരമാവധി ആളുകളുടെ എണ്ണം 10 ല്‍ കൂടാന്‍ പാടില്ല. ഇത് ഹോട്ടലുകളിലായാലും വീടുകളിലായാലും ബാധകമാണ്. 27 ജനുവരി മുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്.

എമിറേറ്റിലെ ജിമ്മുകളിലും ഫിറ്റ്നസ് സെന്ററുകളിലും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്ന് ദുബായ് എക്കണോമി ആന്റ് സ്പോർട്സ് കൗണ്‍സിലും വ്യക്തമാക്കിയിട്ടുണ്ട്.കായിക ഉപകരണങ്ങള്‍ തമ്മില്‍ രണ്ട് മുതല്‍ മൂന്ന് മീറ്റർ വരെ അകലം വേണമെന്നാണ് നിർദ്ദേശം.