ലോക്‌സഭയില്‍ അഞ്ച് സീറ്റ്, നിയമസഭയില്‍ ആറ്: ചന്ദ്രബാബു നായിഡുവിന് മുന്നില്‍ മുട്ടുമടക്കി ആന്ധ്രയില്‍ ബിജെപിയുടെ നീക്കുപോക്ക്

ലോക്‌സഭയില്‍ അഞ്ച് സീറ്റ്, നിയമസഭയില്‍ ആറ്: ചന്ദ്രബാബു നായിഡുവിന് മുന്നില്‍ മുട്ടുമടക്കി ആന്ധ്രയില്‍ ബിജെപിയുടെ നീക്കുപോക്ക്

അമരാവതി: മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയുമായും ജനസേനാ പാര്‍ട്ടിയുമായും സഖ്യം ഉറപ്പിച്ച് ബിജെപി. ഏറെ വിട്ടുവിഴ്ച ചെയ്താണ് ബിജെപി ആന്ധ്രയില്‍ സഖ്യം സാധ്യമാക്കിയത്.

ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡുവും ജനസേന പാര്‍ട്ടി മേധാവി പവന്‍ കല്യാണും ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായത്.

മാര്‍ച്ച് 17 ന് ടിഡിപി-ബിജെപി മാധ്യമ സമ്മേളനം നടക്കാനിരിക്കെ ഇരു പാര്‍ട്ടികളുടെയും സംയുക്ത പ്രസ്താവന ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

ധാരണ പ്രകാരം 17 ലോക്സഭാ സീറ്റുകളിലും 145 നിയമസഭാ സീറ്റുകളിലും ടിഡിപി മല്‍സരിക്കും. ബിജെപി ഉള്‍പ്പെടെയുള്ള സഖ്യ കക്ഷികള്‍ക്ക് 30 നിയമസഭാ സീറ്റുകളും എട്ട് ലോക്സഭാ സീറ്റുകളുമാണ് ലഭിക്കുക.

ജനസേന മൂന്ന് ലോക്സഭാ സീറ്റുകളിലും 24 നിയമസഭാ സീറ്റുകളിലും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിക്ക് അഞ്ച് ലോക്സഭാ സീറ്റും ആറ് നിയമസഭാ സീറ്റും ലഭിക്കും. 25 നിയമസഭാ സീറ്റും 10 ലോക്സഭാ സീറ്റും വേണമെന്നാണ് സംസ്ഥാന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച വൈ.എസ് രാജശേഖര റെഢിയുടെ മകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ജഗ് മോഹന്‍ റെഢിയാണ് നിലവില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.