ഇലക്ടറൽ ബോണ്ടുകൾ പൂർണമായി റദ്ദാക്കരുതായിരുന്നു;ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം: അമിത് ഷാ

ഇലക്ടറൽ ബോണ്ടുകൾ പൂർണമായി റദ്ദാക്കരുതായിരുന്നു;ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം: അമിത് ഷാ


ന്യൂഡൽഹി: സുപ്രീം കോടതി റദ്ദാക്കിയിട്ടും വിവാദ ഇലക്ടറൽ ബോണ്ടിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് കള്ളപ്പണത്തിൻറെ മേധാവിത്വം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നതെന്ന് അമിത് ഷാ പ്രതികരിച്ചു. 20,000 കോടി ഇലക്ടറൽ ‍ബോണ്ടിൽ ബിജെപിക്ക് ലഭിച്ചത് ഏകദേശം 6000 കോടി മാത്രമെന്നും അമിത് ഷാ പറഞ്ഞു.

കള്ളപ്പണം തിരികെ എത്തുമോയെന്ന് ഭയപ്പെടുന്നു. ഇലക്ടറൽ ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയാണ് വേണ്ടിയിരുന്നത്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. കോടതി വിധി സംബന്ധിച്ച പ്രതികരണം വ്യക്തിപരമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കൂടാതെ, രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി സംഭാവനകൾ നൽകയതിൻറെ വിശദാംശങ്ങൾ എസ്.ബി.ഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറണമെന്നും കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനികളുടെ വിവരങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച ആദ്യ പട്ടികിയുള്ളത്. ആദ്യ പട്ടികയിൽ ഉൾപ്പെട്ട 30 കമ്പനികളിൽ 14 പേരും വിവിധ അന്വേഷണ ഏജൻസികളുടെ നടപടികൾ നേരിട്ടവരാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ബോണ്ട് നൽകിയ കമ്പനികൾക്ക് നിരവധി കരാറുകളും പദ്ധതികളും ലഭിച്ചെന്നുമാണ് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.