അക്രമത്തില്‍ പങ്കില്ല; സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞു കയറി സമരം അട്ടിമറിച്ചു: സംയുക്ത കിസാന്‍ മോര്‍ച്ച

അക്രമത്തില്‍ പങ്കില്ല; സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞു കയറി സമരം അട്ടിമറിച്ചു: സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്തിയ ട്രാക്ടര്‍ റാലിയിലുണ്ടായ സംഘര്‍ഷത്തെ അപലപിച്ച് സമരം നടത്തുന്ന കര്‍ഷക സംഘടനകള്‍. ചില സാമൂഹിക വിരുദ്ധര്‍ റാലിയിലേക്ക് നുഴഞ്ഞുകയറി. അക്രമ സംഭവങ്ങള്‍ അപലപനീയമാണ്. ബികെയു (ഉഗ്രഹാന്‍), കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവരാണ് വിലക്ക് ലംഘിച്ചത്. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി യാതൊരു ബന്ധവുമില്ല.

രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘര്‍ങ്ങളോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി. രാജ്യ തലസ്ഥാനത്തെ അക്രമത്തില്‍ കര്‍ഷക സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ല

. കഴിഞ്ഞ അറുപത് ദിവസമായി സമാധാനപരമായിട്ടാണ് കര്‍ഷകര്‍ സമരം നടത്തിയത്. ഡല്‍ഹിയില്‍ നടന്ന സമരത്തിന്റെയും സംഘര്‍ഷത്തിന്റെയും വിശദവിവരങ്ങള്‍ ശേഖരിച്ച ശേഷം ഇതേക്കുറിച്ച് പ്രതികരണം നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

കര്‍ഷക റാലിക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആളുകളെ തങ്ങള്‍ക്കറിയാമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായിത് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.