2017-18 ല്‍ ബിജെപിക്ക് 210 കോടി ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് വെറും അഞ്ച് കോടി രൂപ മാത്രം; ഇലക്ടറല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2017-18 ല്‍ ബിജെപിക്ക് 210 കോടി ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് വെറും അഞ്ച് കോടി രൂപ മാത്രം; ഇലക്ടറല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടു. 2019 ഏപ്രില്‍ 12 ന് മുമ്പുള്ള വിശദാംശങ്ങളാണ് പുറത്ത് വിട്ടത്.

2017-18 സാമ്പത്തിക വര്‍ഷം ബിജെപിക്ക് ലഭിച്ചത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി രൂപ ലഭിച്ചു. ഇതേ വര്‍ഷം കോണ്‍ഗ്രസിന് അഞ്ച് കോടി മാത്രമാണ് ലഭിച്ചത്.

2018-19 സാമ്പത്തിക വര്‍ഷം ബിജെപിക്ക് 1450 കോടിയും കോണ്‍ഗ്രസിന് 383 കോടിയും ലഭിച്ചു. 2019 ല്‍ വീണ്ടും അധികാരത്തില്‍ വന്നശേഷം 2019-2020 സാമ്പത്തിക വര്‍ഷം ബിജെപിക്ക് ലഭിച്ചത് 2555 കോടിയുമാണ്.

2019 ഏപ്രില്‍ 12 ലെ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടത്.

2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെ നല്‍കിയ ഇലക്ടറല്‍ ബോണ്ടുകളുടെ കണക്ക് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.