അബുദാബി: കോവിഡിനെതിരെയുളള പോരാട്ടം വരും വർഷങ്ങളിലും തുടരേണ്ടിവരുമെന്ന സൂചന നല്‍കി യുഎഇ ആരോഗ്യവക്താവ് ഡോ ഫരീദ അല്‍ ഹൊസാനി. യൂറോപ്പില്‍ പ്രകടമായ കോവിഡിന്റെ വകഭേദം പിന്നീട് പല സ്ഥലങ്ങളിലും കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ വൈറസ് പരിവർത്തനം ചെയ്യപ്പെടുകയാണെങ്കില്‍ വാക്സിന്‍ എല്ലാവർഷവുമെടുക്കേണ്ടി വരുമെന്ന സൂചനയാണ് അവർ നല്‍കിയത്.
അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മൈത ബിൻത് അഹ്മദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ കമ്യൂണിറ്റി ആൻഡ് കൾചറൽ ഇനീഷ്യേറ്റീവ്സ് സംഘടിപ്പിച്ച വെർച്വൽ പരിപാടിയിലാണ് ഇക്കാര്യം അവർ സൂചിപ്പിച്ചത്. 16 വയസിന് താഴെയുളളവർക്ക് വാക്സിന്‍ നല്‍കാനാകുമോയെന്നുളള പരീക്ഷണത്തിലാണ്.
മറ്റുളളവരില്‍ ബാധിക്കുന്നതിനേക്കാള്‍ മാരകമായി മുതിർന്നവരില്‍ കോവിഡ് ബാധിക്കുന്നുവെന്നും നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് കോവിഡിനെതിരെ ജാഗ്രത തുടരണമെന്നും അവർ ആവർത്തിച്ചു. മികച്ച കോവിഡ് പ്രതിരോധ പോരാട്ടവും വിജയകരമായ വാക്സീനേഷനും നടത്തുന്നതിന് നേതൃത്വം നൽകുന്നവരെ അവർ അഭിനന്ദിച്ചു.