വീട്ടില്‍ അതിക്രമിച്ച് കയറി ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന് 17 കിലോ സ്വര്‍ണം കവര്‍ന്നു; ഒരാളെ പൊലിസ് വെടിവച്ചു കൊന്നു

വീട്ടില്‍ അതിക്രമിച്ച് കയറി ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന്  17 കിലോ സ്വര്‍ണം കവര്‍ന്നു; ഒരാളെ പൊലിസ് വെടിവച്ചു കൊന്നു

മയിലാട്ടുതുറൈ: വീട്ടില്‍ അതിക്രമിച്ച് കടന്ന് 17 കിലോ സ്വര്‍ണം തട്ടിയെടുത്ത നാലംഗ സംഘം ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. ജുവലറി ഉടമ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.

തമിഴ്നാട്ടിലെ മയിലാട്ടുതുറൈയിലെ സിര്‍ക്കഴിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പൊലിസ് കവര്‍ച്ചക്കാരായ ഉത്തരേന്ത്യന്‍ സംഘത്തിലെ ഒരാളെ വെടിവച്ച് കൊന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായുളള അന്വേഷണം നടക്കുകയാണ്. നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണവും പൊലീസ് കണ്ടെത്തി.

സിര്‍ക്കഴി സ്വദേശിനി ഡി.ആശ (45), മകന്‍ ഡി.അഖില്‍(28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജുവലറി ഉടമ ധനരാജ് (51), അഖിലിന്റെ ഭാര്യ നിഖില(23) എന്നിവരെ സിര്‍ക്കഴി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയുധങ്ങളുമായി പുലര്‍ച്ചെ ആറിന്  വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം കൊലയും കവര്‍ച്ചയും നടത്തുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ അന്വേഷണം ആരംഭിച്ച മയിലാടുതുറൈ പൊലീസ് അടുത്തുളള എരുക്കൂര്‍ ഗ്രാമത്തില്‍ വയലില്‍ ഒളിച്ചിരിക്കുകയായിരുന്ന മൂന്നുപേരെ കണ്ടെത്തി.

രാജസ്ഥാന്‍ സ്വദേശികളായ മണിബാല്‍(25), ആര്‍.മനീഷ്(23), രമേശ് പ്രകാശ്(20) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരില്‍ മണിബാല്‍ കൊല്ലപ്പെട്ടു. കര്‍ണാറാം എന്ന അക്രമിക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണ്. കൊലയാളികളില്‍ നിന്ന് രണ്ട് തോക്കുകളും പൊലീസ് കണ്ടെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.