അസമികളായി അംഗീകരിക്കാന്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണം; രണ്ട് കുട്ടികളില്‍ കൂടുതലാവരുത്: ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരോട് മുഖ്യമന്ത്രി

അസമികളായി അംഗീകരിക്കാന്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണം; രണ്ട് കുട്ടികളില്‍ കൂടുതലാവരുത്: ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരോട് മുഖ്യമന്ത്രി

ഗോഹട്ടി: ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് കുടിയേറിയ മുസ്ലിങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

അസമികളായി അംഗീകരിക്കാന്‍ ബഹുഭാര്യത്വം ഉപേക്ഷിക്കുകയും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവുകയുമരുത്. ബഹുഭാര്യത്വമടക്കം അസമിന്റെ സംസ്‌കാരമല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഹിമന്ത പറഞ്ഞു.

2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജമ്മു കാശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് അസം. 34 ശതമാനമാണ് അസമിലെ മുസ്ലിം ജനസംഖ്യ.

ബംഗാളി സംസാരിക്കുന്ന മുസ്ലിം വിഭാഗങ്ങള്‍, ബംഗാളി ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരായ മുസ്ലിം വിഭാഗങ്ങള്‍, അസമി സംസാരിക്കുന്ന പരമ്പരാഗത മുസ്ലീം വിഭാഗങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടതാണ് 34 ശതമാനം ജനസംഖ്യ.

ഇവര്‍ക്കായി കൂടുതല്‍ നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ട് വെച്ചിട്ടുണ്ട്. കുട്ടികളെ മദ്രസയില്‍ പഠിക്കാന്‍ അയക്കുന്നതിന് പകരം ഡോകടര്‍മാരും എന്‍ജിനിയര്‍മാരുമാകാന്‍ പഠിപ്പിക്കണം.

അസം ജനതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ മുസ്ലിം വിഭാഗക്കാരും തയ്യാറാവണം. എങ്കില്‍ മാത്രമെ അവരെ അസമി പൗരന്‍മാരായി അംഗീകരിക്കുവെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.