കസ്റ്റഡിയില്‍ വേണ്ടെന്ന് ഇഡി; കെ. കവിത ഒന്‍പത് വരെ തിഹാര്‍ ജയിലില്‍

കസ്റ്റഡിയില്‍ വേണ്ടെന്ന് ഇഡി; കെ. കവിത ഒന്‍പത് വരെ തിഹാര്‍ ജയിലില്‍

ന്യൂഡല്‍ഹി: ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. തുടര്‍ന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി ഏപ്രില്‍ ഒന്‍പത് വരെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മദ്യനയ അഴിമതിയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ഇഡി കോടതിയില്‍ വ്യക്തമാക്കിയത്.
കസ്റ്റഡി കാലാവധി കഴിയുംവരെ തിഹാര്‍ ജയിലിലായിരിക്കും കവിത. ഇളയ മകന് പരീക്ഷ ഉള്ളതിനാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കവിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.

ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയെ മാര്‍ച്ച് 15 നാണ് ഇഡി അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ ഇഡി, ഐടി വകുപ്പുകള്‍ ഇന്ന് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
റെയ്ഡിന് പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.