'ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുള്ള അറസ്റ്റ്': കെജരിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ വിധി പറയും

 'ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുള്ള അറസ്റ്റ്': കെജരിവാളിന്റെ  ജാമ്യ ഹര്‍ജിയില്‍ നാളെ വിധി പറയും

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ജാമ്യഹര്‍ജി വിധി പറയുന്നതിനായി കോടതി നാളത്തേക്ക് മാറ്റി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ സിംഗിള്‍ ബഞ്ചാണ് കെജരിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേട്ടത്. മാര്‍ച്ച് 21 ന് ആയിരുന്നു കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുള്ള അറസ്റ്റ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാന്‍ഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് കെജരിവാളിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അറസ്റ്റ്.

ലോക്‌സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെയുള്ള അറസ്റ്റ് പാര്‍ട്ടിയെയും തന്നെയും ദുര്‍ബലപ്പെടുത്താന്‍ ആണെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ കെജരിവാള്‍ വാദിച്ചത്. ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഇ.ഡിയുടെ സത്യവാങ്മൂലം. ഒന്‍പത് തവണ സമന്‍സ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നിര്‍ബന്ധിതമായതെന്ന് ഇ.ഡി വ്യക്തമാക്കി.

ഈ മാസം 15 വരെ കെജരിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് അദേഹത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്. ഇന്നലെ ഭാര്യ സുനിതയും മക്കളുമെത്തി അദേഹത്തെ കണ്ടു. മാര്‍ച്ച് 21 ന് അറസ്റ്റിലായതിന് ശേഷം കെജരിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞായി എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി.

തിഹാറിലെ ആദ്യ ദിവസം അരവിന്ദ് കെജരിവാളിന് അസ്വസ്ഥതകളുണ്ടായി. ഉറങ്ങാത്തതിനാല്‍ ശരീരത്തിലെ ഷുഗര്‍ നില താണതാണ് പല അസ്വസ്ഥതകള്‍ക്കും കാരണമായത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മരുന്നു നല്‍കിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.