ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനസർവ്വീസുകള്‍ക്കുളള നിയന്ത്രണം ഇന്ത്യ തുടരും. ഫെബ്രുവരി അവസാനം വരെ സർവ്വീസുകള്‍ സാധാരണരീതിയില്‍ പുനരാരംഭിക്കേണ്ടതില്ലെന്നാണ് ഡിജിസിഎ തീരുമാനം. നേരത്തെ കണ്ടയ്ന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ എല്ലാതരത്തിലുളള പ്രവർത്തനങ്ങളും പുനരാരംഭിക്കാന്‍ ആലോചിക്കുന്നതായി സൂചനയുണ്ടായിരുന്നു.
ഫെബ്രുവരി ഒന്നുമുതല്‍ അന്താരാഷ്ട്ര സർവ്വീസുകള്‍ പുനരാരംഭിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിമാന വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 2020 മാർച്ച് അവസാന വാരമാണ് ഇന്ത്യ അന്താരാഷ്ട്ര വിമാനസർവ്വീസുകള്‍ നിർത്തിവച്ചത്. അതേസമയം യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയർ ബബിള്‍ കരാറില്‍ ഉള്‍പ്പെടുത്തി നിലവില്‍ പരിമിതമായ തോതില്‍ വിമാനസർവ്വീസുകള്‍ നടക്കുന്നുണ്ട്.