സിംഘുവില്‍ വീണ്ടും സംഘര്‍ഷം; കല്ലേറ്, ഏറ്റുമുട്ടല്‍: പ്രശ്‌നക്കാര്‍ ബിജെപിക്കാരായ നാട്ടുകാരെന്ന് കര്‍ഷകര്‍

 സിംഘുവില്‍ വീണ്ടും സംഘര്‍ഷം; കല്ലേറ്, ഏറ്റുമുട്ടല്‍:  പ്രശ്‌നക്കാര്‍ ബിജെപിക്കാരായ നാട്ടുകാരെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ തമ്പടിച്ച സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാര്‍ സംഘടിച്ചെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. സമരക്കാരുടെ ടെന്റ് പൊളിച്ചു നീക്കാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.

ബിജെപിക്കാരായ പ്രദേശ വാസികളാണ് അക്രമത്തിന് പിന്നിലെന്ന് കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകരും പ്രതിഷേധക്കാരും പരസ്പരം കല്ലെറിയുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അടക്കം ഉണ്ടായ അക്രമങ്ങളില്‍ പ്രകോപിതരായാണ്  കര്‍ഷകര്‍ക്കെതിരെ പ്രതിഷേധം. സമരം നടത്തുന്നവര്‍ കര്‍ഷകരല്ല, തീവ്രവാദികളാണ് എന്നും ഇവര്‍ ആരോപിച്ചു. സമരക്കാരെ ഇവിടെ നിന്നും ഒഴിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനു പരുക്കേറ്റു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇവിടെ സംഘര്‍ഷമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ദേശീയ പതാകയേന്തിയ ഒരു സംഘം ഇവിടെയെത്തി കര്‍ഷകര്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ചിരുന്നു.     

 പ്രതിഷേധക്കാര്‍ കൂട്ടത്തോടെ എത്തിയതോടെ കര്‍ഷകരും സംഘടിച്ചു. തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശുകയും, കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സമരസ്ഥലം പൊലീസ് വളയുകയും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. പൊലീസ് പ്രദേശത്ത് ബാരിക്കേഡുകള്‍ വെയ്ക്കുകയും മാധ്യമങ്ങളെയും ഈ സ്ഥലത്തു നിന്നും ഒഴിപ്പിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.