ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം. ഇന്നലെ വൈകുന്നേരം എംബസിക്കു സമീപത്തെ നടപ്പാതയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ച് വാഹനങ്ങൾക്കു കേടുപാടുണ്ടായി. സംഭവത്തെ തുടർന്നു അബ്ദുൾ കാലാം റോഡ് പോലീസ് വളഞ്ഞു. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ സംഭവസ്ഥലത്തെത്തി.
ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടക വസ്തു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് നടപ്പാതയില്‍ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ന്നത്. പ്രദേശം ഇപ്പോൾ കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്. കൂടുതൽ സേനയെ മേഖലയിലേക്ക് അയക്കും.
റിപ്പബ്ലിക് ദിനത്തിന്റെ സമാപന പരിപാടിക്കായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുൾപ്പെടെ എത്തിയ വിജയ ചൗക്കിൽനിന്നു രണ്ട് കിലോമീറ്റർ അകലെയാണു സ്‌ഫോടനം നടന്നത്.