ന്യൂഡൽഹി: കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അധ്യക്ഷതയിലാണ് സമിതി രൂപീകരിക്കുന്നത്. കര്‍ഷക സംഘടന പ്രതിനിധികളും അംഗങ്ങളാകും.
പുതിയ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ഉന്നയിച്ച താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ സമിതി പരിശോധിക്കും. അണ്ണാ ഹസാരെ ഉന്നയിച്ച ആവശ്യങ്ങളും പരിശോധിക്കും. ആറ് മാസത്തിനുള്ളില്‍ സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം, പുതിയ നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന സര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. എന്നാല്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കൃഷി നിയമം പിന്‍വലിക്കണമെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.