ന്യൂഡൽഹി: അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനുവേണ്ടി ഇന്‍ഷുറന്‍സില്‍നിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് പരിക്കേല്‍ക്കുന്നവര്‍ക്ക് ലഭിക്കുക. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കെല്ലാം ഈ സൗജന്യം ലഭിക്കും.
തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ധന വരുത്തിയാണ് നഷ്ടപരിഹാരം നല്‍കുക. എല്ലാ വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കും. ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനസര്‍ക്കാരുകളുടെ സഹായത്തോടെ നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് പിന്നീട് സര്‍ക്കാര്‍ തുക നല്‍കും.