അംഗങ്ങളറിയാതെ അവരുടെ പേരില്‍ കോടികളുടെ വായ്പ; സിപിഎം പ്രാദേശിക നേതാവായ ബാങ്ക് സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി

അംഗങ്ങളറിയാതെ അവരുടെ പേരില്‍ കോടികളുടെ വായ്പ; സിപിഎം പ്രാദേശിക നേതാവായ ബാങ്ക് സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി

കാസര്‍കോട്: സഹകരണ ബാങ്കിലെ അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവായ ബാങ്ക് സെക്രട്ടറിക്കെതിരെ കേസ്. കര്‍മംതോടിയിലെ കെ. രതീശനെതിരെയാണ് നടപടി. ആദൂര്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ. സൂപ്പി നല്‍കിയ പരാതിയിലാണ് നടപടി. രതീശന്‍ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ. രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണം ഇല്ലാതെയാണ് ഏഴ് ലക്ഷം രൂപ വരെ അനുവദിച്ചത്.

ജനുവരി മുതല്‍ നിരവധി തവണകളായാണ് വായ്പകള്‍ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണ സമിതിയെ അറിയിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.