ചിന്നമ്മ ചെന്നൈയിലേക്ക്; നൂറ് കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി സര്‍ക്കാര്‍

 ചിന്നമ്മ ചെന്നൈയിലേക്ക്; നൂറ് കോടിയുടെ  ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ നൂറ് കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുക്കള്‍ എഐഎഡിഎംകെ സര്‍ക്കാര്‍ കണ്ടുകെട്ടി. ചെന്നൈയില്‍ ആറിടങ്ങളിലുള്ള ബംഗ്ലാവുകളും ഭൂമിയുമാണ് കണ്ടുകെട്ടിയത്.

ജയില്‍ മോചിതയായ ശശികല തിങ്കളാഴ്ച ചെന്നൈയില്‍ എത്താനിരിക്കേ നടപടി. ഇളവരിശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബിനാമി ആക്ട് പ്രകാരമാണ് നടപടി. ബിനാമി സ്വത്ത് തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറക്കി. 2014 ല്‍ സര്‍ക്കാരിന് അനുകൂലമായി കോടതി ഉത്തരവുണ്ടായിരുന്നു.

നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞതോടെ തമിഴരുടെ ചിന്നമ്മയായ ശശികല വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എഐഎഡിഎംകെയിലെ ഒരു വിഭാഗം ഒളിഞ്ഞും തെളിഞ്ഞും ശശികലയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ചെന്നൈയില്‍ എത്തുന്ന ചിന്നമ്മയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

തിരിച്ചുവരവ് ശക്തിപ്രകടനമാക്കി മാറ്റുന്നതു തടയാന്‍ അണ്ണാഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം തകര്‍ക്കാന്‍ ശശികലയും അനന്തരവന്‍ ടി.ടി.വി. ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ഡിജിപിക്കു പരാതി നല്‍കി. ചെന്നൈയില്‍ 12 ഇടത്ത് ശശികല അണ്ണാഡിഎംകെ പതാകയുയര്‍ത്തുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.