പൂനെ: കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലിനെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയല്ല ഇപ്പോള്‍ താനെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍.
വയനാട്ടിലെ ചൂരല്‍ മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രതികരണം ആരാഞ്ഞ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.
പതിമൂന്ന് വര്‍ഷം മുമ്പാണ് കേരളത്തിലെ അനിയന്ത്രിത നിര്‍മാണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പിന്നീട് പല ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും ഈ റിപ്പോര്‍ട്ട് ചര്‍ച്ചയായി.
2011 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം ഉണ്ടായ വയനാട് മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമായിരുന്നു.
അനിയന്ത്രിതമായ ഭൂമി കയ്യേറ്റവും വന നശീകരണവും അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പ്രളയ ദുരന്തങ്ങളിലേക്ക് കേരളത്തെ തള്ളിയിട്ടതെന്ന് 2018 സെപ്തംബറില്‍ പൂനെയിലെ അന്താരാഷ്ട്ര സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രകൃതി സംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ഉറപ്പാക്കുന്നതിന് ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അതൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. ജനങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. ഇതിനെതിരെ ജനങ്ങള്‍ സംഘടിക്കണം.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. നിലവിലുള്ള ത്രിതലപഞ്ചായത്ത് നിയമങ്ങളുടെ ബലത്തില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദേഹം ഓര്‍മിപ്പിച്ചിരുന്നു.