ഉത്തരാഖണ്ഡ് പ്രളയം: 26 മൃതദേഹങ്ങൾ കണ്ടെത്തി; 171 പേർക്കായി തിരച്ചിൽ

ഉത്തരാഖണ്ഡ് പ്രളയം: 26 മൃതദേഹങ്ങൾ കണ്ടെത്തി; 171 പേർക്കായി തിരച്ചിൽ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ ഇനിയും കണ്ടെത്താൻ 171 പേർ കൂടി. ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കണ്ടെത്താനുള്ളവരിൽ 153 പേർ ജലവൈദ്യുത പദ്ധതകളിൽ ജോലി ചെയ്തിരുന്നവരാണ്.

ഹിമപാതത്തേത്തുടര്‍ന്ന് അളകനന്ദ നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജല വൈദ്യുതി നിലയങ്ങളും റോഡുകളും അഞ്ച് പാലങ്ങളും ഒലിച്ചുപോയി. നിരവധി ഗ്രാമങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പൂര്‍ണമായി ഒഴിപ്പിച്ചു. ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനകള്‍ക്കു പുറമേ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി), കരസേന, നാവികസേനാ മുങ്ങല്‍വിദഗ്ധര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.

തപോവന്‍ അണക്കെട്ടിനു സമീപം 2.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ മുപ്പതിലേറെപ്പേര്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. പ്രദേശത്തെ അതിെശെത്യത്തിനു പുറമേ, തുരങ്കത്തില്‍ അടിഞ്ഞ മണ്ണും അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനത്തിനു തടസമാണ്. സംസ്ഥാന ദുരന്തനിവാരണസേന തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങിയെങ്കിലും നദിയിലെ ജലനിരപ്പ് താഴാതെ, ഉള്ളില്‍ക്കടന്നുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമാണ്. മേഖലയിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. നിര്‍മാണം നടക്കുന്ന മറ്റൊരു തുരങ്കത്തില്‍ കുടുങ്ങിയ 12 പേരെ ഐ.ടി.ബി.പി. സംഘം രക്ഷപ്പെടുത്തി.

ദുരന്തദിവസംതന്നെ ചമോലി ജില്ല സന്ദര്‍ശിച്ച മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നാലുലക്ഷം രൂപവീതം സഹായം പ്രഖ്യാപിച്ചു. രാജ്യം ഉത്തരാഖണ്ഡ് ജനതയ്‌ക്കൊപ്പമാണെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.