സ്‌പെയിനിലെ വ്യാകുല മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വത്തിക്കാന്റെ അംഗീകാരം

സ്‌പെയിനിലെ വ്യാകുല മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വത്തിക്കാന്റെ അംഗീകാരം

വത്തിക്കാൻ സിറ്റി: സ്‌പെയിനിലെ ഷൻതവിലയിലെ വ്യാകുല മാതാവിന്റെ പ്രത്യക്ഷീകരണം നടന്ന തീർത്ഥാടന കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം നൽകി വത്തിക്കാനിലെ വിശ്വാസ തിരുസംഘം. ദേവാലയത്തിൽ നിലനിൽക്കുന്ന തീർത്ഥാടനത്തിന് തടസങ്ങളൊന്നുമില്ലെന്ന് സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വിശ്വാസ തിരുസംഘ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസാണ് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ രേഖ പ്രസിദ്ധീകരിച്ചത്. നിരവധി തീർത്ഥാടകർക്ക് അഭയ കേന്ദ്രമായി നിലകൊള്ളുന്ന ഷൻതവിലയിലെ മാതാവിന്റെ തീർത്ഥാടന കേന്ദ്രം ഇനിയും ധാരാളം ആളുകൾക്ക് ആന്തരിക സമാധാനത്തിനും ആശ്വാസത്തിനും മാനസാന്തരത്തിനും സഹായകരമാകട്ടെയെന്ന് ഡിക്കാസ്റ്ററി പറയുന്നു.

1945 ൽ രണ്ട് യുവജനങ്ങൾക്ക് ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വ്യാകുല മാതാവ് ദർശനം നല്കിയെന്നാണ് വിശ്വാസം. അജപാലന ശുശ്രൂഷയ്ക്കും മറ്റ് ആത്മീയ ഭക്തകൃത്യങ്ങൾക്കും ആവശ്യമായവ ചെയ്യുവാൻ രൂപതയുടെ മെത്രാനെ പ്രത്യേകമായി രേഖയിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ദർശനം ലഭിച്ച മർസെല്ലിനായും ആഫ്രയും തുടർന്ന് ജീവിതത്തിൽ പാലിച്ച ലാളിത്യവും അതു വഴി പരിശുദ്ധ അമ്മയുടെ സ്‌നേഹവും ആർദ്രതയും വേദനിക്കുന്നവർക്ക് അനുഭവിക്കാൻ സാധിച്ചതും ഏറെ പ്രധാനപ്പെട്ടതാണെന്നും രേഖയിൽ വത്തിക്കാൻ വെളിപ്പെടുത്തുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.