പാരീസ്: ഭിന്നശേഷിക്കാരുടെ കായിക മാമങ്കമായ പാരാലിമ്പിക്സിന് പാരീസിൽ വർണാഭമായ തുടക്കം. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 11.30-ഓടെ തുടങ്ങിയ ചടങ്ങ് പുലർച്ചെ രണ്ടരവരെ നീണ്ടു. ജാവലിൻ താരം സുമിത് ആന്റിൽ, വനിതാ ഷോട്ട്പുട്ടർ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്.
ഉദ്ഘാടനത്തിന് മുന്നോടിയായി ജാക്കി ചാനാണ് ദീപശിഖയേന്തിയത്. വെള്ള ജഴ്‌സിയും സണ്‍ഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എല്‍സ സില്‍ബര്‍സ്റ്റെയ്ന്‍, നർത്തകന്‍ ബെഞ്ചമിന്‍ മില്ലേപിയഡ്, റാപ്പര്‍ ജോര്‍ജിയോ എന്നിവരും അദേഹത്തെ അനുഗമിച്ചിരുന്നു.
സെപ്റ്റംബർ എട്ട് വരെ നീളുന്ന കായികോത്സവത്തിൽ 4,000-ത്തിലേറെ താരങ്ങളാകും പങ്കെടുക്കുക. 84 അംഗ ഇന്ത്യൻ ടീമാണ് പാരാലിമ്പിക്സിൽ പങ്കെടുക്കുക. 52 പുരുഷന്മാരും 32 വനിതകളുമാണുളളത്. ഷൂട്ടർ സിദ്ധാർത്ഥ് ബാബു സംഘത്തിലെ ഏക മലയാളിയാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്രയധികം പേരെ പാരാലമ്പിക്സിൽ അവതരിപ്പിക്കുന്നത്.
167 രാജ്യങ്ങൾ 22 ഇനങ്ങളിലെ 549 വിഭാഗങ്ങളിൽ മത്സരിക്കും. കഴിഞ്ഞ തവണ ടോക്കിയോയിൽ അഞ്ച് സ്വർണമടക്കം 19 മെഡൽ കരസ്ഥമാരക്കി 24-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.