ബിഹാറില്‍ വനിതാ തൊഴില്‍ പദ്ധതിയുടെ പണം പുരുഷന്മാരുടെ അക്കൗണ്ടിലും എത്തി; തിരിച്ചുതരണമെന്ന് സര്‍ക്കാര്‍, തരില്ലെന്ന് മറുപടി

ബിഹാറില്‍ വനിതാ തൊഴില്‍ പദ്ധതിയുടെ പണം പുരുഷന്മാരുടെ അക്കൗണ്ടിലും എത്തി; തിരിച്ചുതരണമെന്ന് സര്‍ക്കാര്‍, തരില്ലെന്ന് മറുപടി

പട്‌ന: ബിഹാറില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പുരുഷന്മാരുടെ അക്കൗണ്ടിലേക്കും എത്തി. ദര്‍ഭംഗ ജില്ലയിലെ ജാലെ ബ്ലോക്കിലാണ് സംഭവം. പതിനാല് പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.

സാങ്കേതിക തകരാര്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും പണം തിരികെ നല്‍കണമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. അതേസമയം പണം തിരികെ നല്‍കാനാവില്ലെന്നാണ് പണം ലഭിച്ചവര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടതിന് ശേഷമാണോ സാങ്കേതിക തകരാര്‍ കണ്ടെത്തുന്നത് എന്നാണ് ഇവരുടെ ചോദ്യം.

നമ്മുടെ വോട്ടുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇപ്പോഴവര്‍ക്ക് പണം തിരികെ വേണം. പണം കിട്ടി മൂന്ന് മാസത്തിന് ശേഷാണ് തിരികെ ചോദിക്കുന്നതെന്നും പണം ലഭിച്ച ബല്‍റാം സാഹ്നി എന്നയാള്‍ പറഞ്ഞു. ശാരീരിക വെല്ലുവിളി നേരിടുന്ന ഇദേഹം തിരിച്ചടയ്ക്കാന്‍ തന്റെ പക്കല്‍ പണമില്ലെന്നും വ്യക്തമാക്കി. തങ്ങള്‍ നല്‍കിയ വോട്ടുകള്‍ തന്നാല്‍ പണം തിരികെ നല്‍കാമെന്നാണ് ബല്‍റാം സാഹ്നിയുടെ നാട്ടുകാരനായ പ്രമിള പറയുന്നത്. അവര്‍ തങ്ങള്‍ക്ക് പണം തന്നു. തങ്ങള്‍ അവര്‍ക്ക് വോട്ട് നല്‍കി പണം ലഭിച്ച നരേന്ദ്ര റാം എന്നയാള്‍ പറഞ്ഞു.

ബിഹാറില്‍ തിരഞ്ഞെടുപ്പിന് മുമ്പാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍, മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജന (മുഖ്യമന്ത്രി വനിതാ തൊഴില്‍ പദ്ധതി) പ്രഖ്യാപിച്ചത്. സ്വയം തൊഴിലും ഉപജീവന അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സ്ത്രീകള്‍ക്ക് 10,000 രൂപ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. ഏകദേശം 1.25 കോടി സ്ത്രീ വോട്ടര്‍മാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.