മല്ലികാർജുൻ ഖാർഗേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്

മല്ലികാർജുൻ ഖാർഗേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി: ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിൽ, കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. പി.ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് അടക്കമുള്ളവരെ പിന്തള്ളിയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷ ഖാർഗേയെ തെരഞ്ഞെടുത്തത്. 

വർഷങ്ങളായി ഈ പദവി വഹിച്ചിരുന്നത് ഗുലാം നബി ആസാദായിരുന്നു. ഫെബ്രുവരി 15 ന് ഗുലം നബി ആസാദ് ആ പദവിയിൽ നിന്ന് പടി ഇറങ്ങും. രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഇപ്പോൾ എറ്റവും പ്രധാനപ്പെട്ടതാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം. ഗുലാം നബി ആസാദിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ശ്രമം മല്ലികാർജുൻ ഖാർഗേയിൽ അവസാനിച്ചു.

ഒന്നിലധികം നേതാക്കൾ അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതായിരുന്നു അന്തിമ വാക്ക്. പി. ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് എന്നിവർ താത്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഇവരിൽ ആരെങ്കിലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവാക്കുന്നതിൽ, കോൺഗ്രസ് അധ്യക്ഷയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.