അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ജെറി അമൽ ദേവിൽ നിന്ന് 1,70,000 തട്ടാൻ സൈബർ സംഘത്തിന്റെ ശ്രമം

അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ജെറി അമൽ ദേവിൽ നിന്ന് 1,70,000 തട്ടാൻ സൈബർ സംഘത്തിന്റെ ശ്രമം

കൊച്ചി: സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാൻ ശ്രമം. സൈബർ തട്ടിപ്പിനാണ് ശ്രമം നടന്നത്. സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം സമീപിച്ചതെന്ന് ജെറി അമൽ ദേവ് പറഞ്ഞു. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് അയക്കാനും ആവശ്യപ്പെട്ടു.

ബോംബെയിലെ ധാരാവിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. സിബിഐ സംഘമാണെന്ന തരത്തിൽ തന്നെയാണ് അവർ സംസാരിച്ചത്. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരം. പണം പിൻവലിക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും ഇതോടെ പണം നൽകിയില്ലെന്നും ജെറി പറഞ്ഞു. തലനാരിഴ്ക്കാണ് ജെറിക്ക് പണം നഷ്ടമാകാതിരുന്നത്. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസിൽ ജെറി പരാതി നൽകി.

സ്ഥിരം സൈബർ തട്ടിപ്പുകാരുടെ രീതി തന്നെയാണ് ഇവിടെയും തുടർന്നതെന്നാണ് പൊലീസ് പറയുന്നു. സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഭയപ്പെടുത്തി ആളുകളിൽ നിന്നും പണം തട്ടുന്ന സംഘമാണിതെന്നും ഇത്തരം കോളുകൾ വന്നാൽ ഒരുതരത്തിലും തട്ടിപ്പിന് നിന്നുകൊടുക്കരുതെന്നും പൊലിസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.