ന്യൂഡൽഹി : മൊറട്ടോറിയം കേസിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്ങ്മൂലം അപൂർണം എന്ന് സുപ്രീംകോടതി. ഒരാഴ്ചയ്ക്കകം കേന്ദ്രസർക്കാർ അധിക സത്യവാങ്മൂലം നൽകണം . രണ്ടുകോടി രൂപ വരെയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ , വിദ്യാഭ്യാസ വായ്പ, ഭവന വായ്പ , ക്രെഡിറ്റ് കാർഡ് കുടിശ്ശിക , വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയ്ക്കാണ് ആണ് ഇളവ് ലഭിക്കുക. രണ്ടു കോടി രൂപയ്ക്ക് മുകളിലേക്കുള്ള വായ്പകൾക്ക് ആനുകൂല്യം ലഭിക്കില്ല , എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റു മേഖലയിലുമുള്ള വലിയ വായ്പകൾ എങ്ങനെ പുനഃക്രമീകരിക്കണമെന്ന് സുപ്രീംകോടതിയുടെ ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ല. ഇതിനായി ആർ ബി ഐ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പോലും കോടതിയിൽ സമർപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും കോടതി വിമർശിച്ചു. എത്രയും പെട്ടെന്ന് പുതിയ സത്യവാങ്മൂലം നൽകണമെന്നും റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഉള്ള മേഖലകൾക്ക് ഏതുതരത്തിലാണ് ആശ്വാസം നൽകുന്നതെന്നും, കൃത്യമായ വിവരങ്ങൾ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.