'തീരുമാനം അനന്തമായി നീളരുത്': എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ

'തീരുമാനം അനന്തമായി നീളരുത്': എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ഒരുവട്ടം പറഞ്ഞാലും പല വട്ടം പറഞ്ഞാലും പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. എഡിജിപി എന്തിനു വേണ്ടി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് ഊഴമിട്ട് കാണുന്നു. അതാണ് വിഷയം. കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കാണുന്നതില്‍ എന്താണ് അടിസ്ഥാനമെന്ന് ബിനോയ് വിശ്വം ചോദിച്ചു.

ഇടതുപക്ഷ ശരികളെ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് സിപിഐ. എഡിജിപിക്കെതിരായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് മാനിക്കേണ്ട രാഷ്ട്രീയ ബോധമുണ്ട്. എന്നാല്‍ തീരുമാനം അനന്തമായി നീണ്ടു പോകാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫിന്റെ രാഷ്ട്രീയത്തിന്റെയും നിലപാടിന്റെയും ആശയത്തിന്റെയും കരുത്തുറ്റ ഭാഗമാണ് സിപിഐ. ആരെങ്കിലും മാടിവിളിച്ചാല്‍ പുറകെ പോകുന്ന പാര്‍ട്ടിയല്ല സിപിഐയെന്നും എം.എം ഹസന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫിലെ കാര്യം നോക്കാനാണ് ഹസന്‍ ശ്രമിക്കേണ്ടത്. അതല്ലാത്ത കാര്യങ്ങളില്‍ തലപുണ്ണാക്കേണ്ടെന്നും സിപിഐ നേതാവ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.