നടിയുടെ ലൈംഗിക പീഡന പരാതി: ഇടവേള ബാബു അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയയ്ക്കും

നടിയുടെ ലൈംഗിക പീഡന പരാതി: ഇടവേള ബാബു അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയയ്ക്കും

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എ.എം.എം.എ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും.എറണാകുളം ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷമാകും വിട്ടയക്കുക.

 താര സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. കേസില്‍ നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. താര സംഘടനയിലെ മുന്‍ ഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

ഇടവേള ബാബുവിന്റെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരിയെ ഫ്‌ളാറ്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനപരാതിയില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.