മാലിന്യം നിക്ഷേപിക്കുന്നത് കണ്ടാല്‍ പരാതിപ്പെടാം, പ്രതിഫലം നേടാം; പ്രത്യേക ഫോണ്‍ നമ്പര്‍

മാലിന്യം നിക്ഷേപിക്കുന്നത് കണ്ടാല്‍ പരാതിപ്പെടാം, പ്രതിഫലം നേടാം;  പ്രത്യേക ഫോണ്‍ നമ്പര്‍

തിരുവനന്തപുരം: കേരളത്തില്‍ എവിടെ മാലിന്യം കണ്ടാലും ഇനി 9446700800 എന്ന വാട്‌സ് ആപ് നമ്പരില്‍ പരാതിപ്പെടാം. മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പര്‍ അറിയുമെങ്കില്‍ അവയും ഒപ്പം ഫോട്ടോകളും സഹിതമാണ് പരാതികള്‍ അറിയിക്കേണ്ടത്. ലൊക്കേഷന്‍ വിശദാംശങ്ങളും ഇതോടൊപ്പം നല്‍കാം.

വാട്‌സ് ആപ് നമ്പരിലൂടെ പരാതികള്‍ അറിയിക്കുന്നവര്‍ക്ക് നിയമ ലംഘനത്തില്‍ ഈടാക്കിയ പിഴയുടെ 25 ശതമാനം ലഭിക്കും. പരമാവധി 2500 രൂപയായിരിക്കും ഇങ്ങനെ പാരിതോഷികമായി നല്‍കുക.

മാലിന്യം തള്ളുന്നവര്‍ക്കെതിരെ പരാതിപ്പെടാന്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വ്യത്യസ്ത നമ്പരുകളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഇതെല്ലാം ഏകീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ തദ്ദേശ വകുപ്പ്.

'സ്വച്ഛത ഹി സേവാ 2024' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് പുതിയ വാട്‌സ് ആപ് നമ്പര്‍ പ്രഖ്യാപിച്ചത്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാനും ഇനി 9446700800 എന്ന വാട്‌സ് ആപ് നമ്പര്‍ ഉപയോഗിക്കാം.

പരാതികള്‍ വീഡിയോകളായും ചിത്രങ്ങളായും അറിയിക്കാനാണ് വാട്‌സ് ആപ്പ് നമ്പര്‍ എന്ന ആശയം തദ്ദേശ വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. പൊതു വാട്‌സ് ആപ് നമ്പര്‍ എന്നത് ഒരു സോഷ്യല്‍ ഓഡിറ്റ് ആയി കൂടി പ്രവര്‍ത്തിക്കും.

സംസ്ഥാനതല വാര്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നല്‍കുന്ന രീതിയാണ് പിന്തുടരുക. രണ്ട് ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളില്‍ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നതുമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.