ചങ്ങനാശേരി: നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാട്ടിൻ്റെ മെത്രാഭിഷേകം നവംബർ 24ന് ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. സമയം പിന്നീട് തീരുമാനിക്കും. 25ന് മാതൃ ഇടവകയായ മാമ്മൂട് ലൂർദ് മാതാ ഇടവകയിൽ മോൺ. ജോർജ് കൂവക്കാട്ടിന് സ്വീകരണം നൽകും.
ചങ്ങനാശേരി അതിരൂപതാംഗമായ മോൺ. ജോർജ് മാമ്മൂട് ലൂർദ്‌മാതാ ഇടവകയിലെ കൂവക്കാട്ട് ജേക്കബ്- ലീലാമ്മ ദമ്പതികളുടെ മകനാണ്. പിതാവ് ജേക്കബിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായി മോൺ. ജോർജ് കൂവക്കാട്ട് ഈ മാസം 24 ന് നാട്ടിലെത്തും.
കഴിഞ്ഞ ഒക്ടോബർ ആറിനാണ് ഫ്രാൻസിസ് മാർപാപ്പ മോൺ. കൂവക്കാട്ടിനെ കർദ്ദിനാളായി ഉയർത്തിയത്. ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രകൾ ക്രമീകരിക്കുന്ന സംഘത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് മോൺ. ജോർജ്. കർദിനാൾ പദവിയിലേക്കുള്ള സ്ഥാനാരോഹണം ഡിസംബർ എട്ടിന് വത്തിക്കാനിൽ നടക്കും. വൈദികനായിരിക്കെ നേരിട്ട് കർദിനാൾ പദവിലേക്കുയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനാണ് മോൺ. ജോർജ് കുവക്കാട്ട്.