പാലക്കാട്: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ചൂട് അടുത്ത സാഹചര്യത്തിൽ പാർട്ടിക്കെതിരെയും വി.ഡി സതീശനെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് മീഡിയ സെൽ കൺവീനര്‍ പി. സരിൻ. കോൺഗ്രസ് പാർട്ടിയുടെ അധപതനത്തിന് കാരണം വി.ഡി സതീശനാണെന്ന് പറഞ്ഞ സരിൻ സതീശൻ പാർട്ടിയെ ഹൈജാക്ക് ചെയ്തെന്നും ആരോപിച്ചു.
സതീശൻ പ്രതിപക്ഷ നേതാവായ കഥ അന്വേഷിക്കണം. സതീശന് ധിക്കാരവും ധാർഷ്ഠ്യവുമാണ്. പ്രവർത്തകരോട് ബഹുമാനമില്ലെന്നും സംഘടനാ സംവിധാനം തകരുകയാണെന്നും സരിൻ ആരോപിച്ചു. പാർട്ടിയിൽ പരാതി പറയാൻ പോലും ഫോറമില്ല. താനാണ് എല്ലാമെന്നാണ് സതീശന്റെ വിചാരം. ബിജെപിയോട് ചായ്‌വുണ്ട്.
ഷാഫിയെ വടകരയിൽ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാനാണെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിന് വരുത്തിവച്ചത് സതീശന്റെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. പതിമൂന്നിന് വോട്ടെടുപ്പ് നടന്നാൽ ചിലർക്ക് നേട്ടമുണ്ടാകും. ഉൾപ്പാർട്ടി ജനാധിപത്യത്തെ തകർക്കുകയാണെന്നും സരിൻ കൂട്ടിച്ചേർത്തു.
സംഘത്തലവനെപ്പറ്റി പറഞ്ഞു. സംഘാംഗങ്ങളെക്കുറിച്ച് പറയാം. രാഹുൽ എന്റെ സുഹൃത്താണ്, ഒരു അനിയനെപ്പോലെയാണ് ഇപ്പോഴും കാണുന്നത്. ഒരാഴ്ച മുന്നെ എന്നെ വിളിച്ചിരുന്നു. താക്കീതെന്ന രീതിയിലാണ് സംസാരിച്ചത്. പ്രതിപക്ഷ നേതാവിനെ റോൾ മോഡലാക്കിയ അദ്ദേഹം അങ്ങനെയേ സംസാരിക്കൂ. വളർന്നുവരുന്ന കുട്ടി വിഡി സതീശനാണ് അദേഹം. എല്ലാവരെയും എല്ലാ കാലത്തും കബളിപ്പിക്കാനാകില്ലെന്നും സരിൻ പറഞ്ഞു.