ന്യൂഡല്‍ഹി: വ്യക്തി ചിന്തകളുടെ പേരില്‍ രാജ്യത്ത് ജനങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിക്കുകയാണിതിലൂടെ ചെയ്യുന്നത്.
ഇത് രാജ്യത്തിന്റെ സല്‍ പേരിനെ നശിപ്പിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിയെ പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു പക്ഷെ താനും ഒരിക്കൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നും രാഹുല്‍ കൂട്ടിച്ചേർത്തു. പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ കോളേജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമർശം.
പുരുഷാധിപത്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തോട് എനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഞാന്‍ കേരളത്തില്‍ നിന്നുള്ള എം.പിയാണ്. കുടുംബങ്ങളില്‍ സ്ത്രീകള്‍ക്ക് അധികാരം നല്‍കണമെന്നും അവര്‍ക്ക് ദീര്‍ഘവീക്ഷണത്തോടെ സാമ്പത്തിക കാര്യങ്ങളടക്കമുള്ളവ ചെയ്യാന്‍ കഴിയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്നും രാഹുല്‍ പറഞ്ഞു.