ഓട്ടിസം ബാധിച്ച 12 കാരി ജിയാ റായ് നീന്തിക്കയറിയത് ലോക റെക്കോര്‍ഡിലേക്ക്

ഓട്ടിസം ബാധിച്ച 12 കാരി ജിയാ റായ് നീന്തിക്കയറിയത് ലോക റെക്കോര്‍ഡിലേക്ക്

മുംബൈ:  ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മുന്‍പില്‍ കുറവുകള്‍ പോലും ഒരു തടസ്സമല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഓട്ടിസം ബാധിച്ച 12കാരി ജിയാ റായ്. അറബിക്കടലില്‍ 36കിലോമീറ്റര്‍ നീന്തി ജിയാ കയറിപ്പറ്റിയത് ലോക റെക്കോര്‍ഡിലേക്കാണ്.

ഓട്ടിസം സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ജിയാ റായ് ഈ ഉദ്യമത്തിന് തയ്യാറായത്. നീന്തല്‍ക്കാരനായ മദന്‍ റായിയുടെ മകളാണ് ജിയാ. ഇന്നലെ മുംബൈയിലെ ബാന്ദ്ര- വേര്‍ളി സീ ലിങ്ക് മുതല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെയുള്ള 36 കിലോമീറ്റര്‍ ദൂരം എട്ടു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് താണ്ടിയത്.



കഴിഞ്ഞ വര്‍ഷം അറബിക്കടലില്‍ തന്നെ 14 കിലോമീറ്റര്‍ ദൂരം നീന്തി ഈ 12 കാരി ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. നേവി സ്‌കൂളില്‍ അഞ്ചാം ക്ലാസിലാണ് ജിയാ റായ് പഠിക്കുന്നത്.

രാവിലെ മൂന്നരയോടെ നീന്തി തുടങ്ങിയ ജിയ ഉച്ചയ്ക്ക് 12.30 നാണ് ചരിത്രനേട്ടത്തിലേക്ക് നീന്തിയടുത്തത്. ഹര്‍ഷാരവങ്ങളോടെയാണ് തടിച്ചുകൂടിയ ജനക്കൂട്ടം ലോക റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയ ഈ കൊച്ചു മിടുക്കിയെ വരവേറ്റത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.