ക്ഷേമ പെന്‍ഷന്‍ തിരിമറി: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് പരിശോധന

ക്ഷേമ പെന്‍ഷന്‍ തിരിമറി: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് പരിശോധന

തിരുവനന്തപുരം: അനര്‍ഹര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയത് അന്വേഷിക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റിയുടെ സേവനം പ്രയോജനപ്പെടുത്താനാണ് തദ്ദേശ വകുപ്പിന്റെ തീരുമാനം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിക്കാനാണ് നീക്കം.

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്നും ശേഖരിച്ച് പരിശോധിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം സോഷ്യല്‍ ഓഡിറ്റിങിന്റെ ഭാഗമായി പേരുകള്‍ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്. തട്ടിപ്പില്‍ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തില്‍ കടക്കാനാണ് തീരുമാനം.

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പ് തലത്തില്‍ ആദ്യം വിശദീകരണം തേടും. തുടര്‍ന്ന് നടപടിയിലേയ്ക്ക് കടക്കും.

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലേക്ക് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നാണ് വിവരം. തട്ടിപ്പ് വിവരം പുറത്തായതോടെയാണ് കത്തായും ഇ-മെയിലായും പരാതികള്‍ എത്തുന്നത്. ഈ പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ഇതിന് പിന്നാലെയാണ് സോഷ്യല്‍ ഓഡിറ്റ് പരിശോധനക്ക് തീരുമാനമായത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.