ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്: പുതുച്ചേരിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്: പുതുച്ചേരിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി

ഇരുപത്തിനാല് മണിക്കൂറിനിടെ റെക്കോഡ് മഴ.

ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടത്തിന് പിന്നാലെ പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും.

പുതുച്ചേരിയില്‍ 24 മണിക്കൂറിനിടെ 48.37 സെന്റി മീറ്റര്‍ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റി മീറ്റര്‍ മഴയും ആണ് ലഭിച്ചത്. രണ്ടിടത്തും നൂറുകണക്കിന് വീടുകളിലും ഫ്‌ളാറ്റുകളിലും വെള്ളം കയറി. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി.

1978 ല്‍ 31.9 സെന്റി മീറ്റര്‍ മഴയാണ് പുതുച്ചേരിയില്‍ ഇതിന് മുന്‍പുണ്ടായ ഏറ്റവും വലിയ മഴക്കണക്ക്. ഇന്ന് രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കര തൊട്ടെങ്കിലും ഫെയ്ഞ്ചല്‍ പുതുച്ചേരി തീരത്ത് നിന്ന് നീങ്ങിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൃഷ്ണ നഗറിലെ വീടുകളില്‍ കുടുങ്ങിയ 500 ലേറെ പേരെ രക്ഷപ്പെടുത്താന്‍ ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറോടെ രക്ഷാ ദൗത്യം ആരംഭിച്ചു.

എല്ലാ സ്‌കൂളുകളും കോളജുകളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി വിട്ടുനല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. തമിഴ്‌നാട്ടിലെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയില്‍ രാവിലെ മഴ മാറി നിന്നത് ആശ്വാസമായി. നിലവില്‍ ചെന്നൈയില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് ചെന്നൈയിലുള്ളത്. ചെന്നൈ വിമാനത്താവളം പുലര്‍ച്ചെ ഒരു മണിക്ക് തുറന്നെങ്കിലും ചില വിമാനങ്ങള്‍ വൈകി.

ചെന്നൈയില്‍ നാല് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ആന്ധ്രയുടെ തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമായി മാറി. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലും മഴ കനത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.