റോം : ഇറ്റലിയിലെ ഏറ്റവും വിശ്വസ്തനായ പൊതുവ്യക്തി ഫ്രാൻസിസ് മാർപാപ്പയാണെന്ന് സർവേ റിപ്പോർട്ട്. ഇറ്റാലിയൻ സമൂഹത്തിലെ പ്രവണതകൾ വിശകലനം ചെയ്യുന്ന ഡെമോപോളിസ് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പയോടുള്ള തങ്ങളുടെ ഇഷ്ടം ജനങ്ങൾ വെളിപ്പെടുത്തിയത്.
ലിംഗഭേദം, പ്രായം, താമസിക്കുന്ന പ്രദേശം എന്നിവ അനുസരിച്ച് തിരഞ്ഞെടുത്ത 18 വയസിന് മുകളിലുള്ള 3008 ഇറ്റലിക്കാരാണ് സർവേയിൽ പങ്കെടുത്തത്. സർവേ പ്രകാരം 76 ശതമാനം പേരും ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തെ വിശ്വസിക്കുന്നു. രാജ്യത്തെ കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികൾ, പ്രത്യാശയുടെ ജൂബിലിയെക്കുറിച്ചുള്ള ധാരണ, മാർപ്പാപ്പയെക്കുറിച്ചുള്ള വിലയിരുത്തൽ എന്നിവയെക്കുറിച്ച് സർവെയിൽ പങ്കെടുത്തവർ അഭിപ്രായം പ്രകടിപ്പിച്ചു. സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള നിരന്തരമായ ആഹ്വാനവും യുദ്ധത്തോടുള്ള ഉറച്ച എതിർപ്പും ഫ്രാൻസിസ് മാർപാപ്പയുടെ ജനപ്രീതി ഉയർത്തുന്ന ഘടകങ്ങളാണ്.
ഗവേഷകരായ ജിയുസി മൊണ്ടാൽബാനോ, മരിയ സബ്രീന ടൈറ്റോൺ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പിയട്രോ വെന്റോ എന്നിവർ പഠന ഫലങ്ങൾ മാർപാപ്പക്ക് സമർപ്പിച്ചു. മാർപാപ്പയായ ആദ്യ വർഷം മുതൽ വിശ്വാസത്തിനും മതപരമായ കാര്യങ്ങൾക്കും അപ്പുറം ഇറ്റലിക്കാർ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന പൊതുവ്യക്തിയാണ് കാണുന്നതെന്ന് ഡെമോപോളിസിന്റെ ഡയറക്ടർ പറഞ്ഞു.