കേസ് ഇന്ന് സുപ്രീംകോടതിയിൽ; പ്രതികള്‍ക്കായി ഹാജരാവുന്നത് നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍
ന്യൂഡൽഹി : ഹാഥ്‍റസ് പീഡന കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കെ, കേസിലെ പ്രതികൾക്കു വേണ്ടി അഖില ക്ഷത്രിയ മഹാസഭ എന്ന സംഘാടന പരസ്യമായി രംഗത്ത് വന്നു. . കേസില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം നിർഭയ കേസിലെ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ എ പി സിങ് തന്നെയാണ് ഹാഥ്‌രസ് കേസിലെ പ്രതികൾക്കു വേണ്ടി കോടതിയിലെത്തുന്നത് . അഖില ക്ഷത്രിയ മഹാസഭയാണ് ഹാഥ്റസ് കേസിലെ നാല് പ്രതികള്‍ക്കായി വാദിക്കണമെന്ന് ആവശ്യപ്പെട്ട് എ പി സിങിനെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2012ല്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ബലാത്സഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട കേസിലെ മുഴുവന്‍ പ്രതികള്‍ക്കായും വാദിച്ചത് എ പി സിങ് ആയിരുന്നു. ഹാഥ്‌രസിൽ ദളിത് വിഭാഗത്തിൽപ്പെട്ട 19-കാരി കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് പ്രതികൾക്ക് വേണ്ടി ഒരു സംഘടന പരസ്യമായി രംഗത്തുവരുന്നത്.
ഇതിനിടയിൽ കേസിലെ നാല് പ്രതികളെയും വ്യാജ ആരോപണങ്ങളുടെ പിന്‍ബലത്തിലാണ് അറസ്റ്റ് ചെയ്തതെന്നും എല്ലാവര്‍ക്കും നീതി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ വീടിന് സമീപം മേല്‍ജാതിക്കാര്‍ നടത്തിയ പ്രതിഷേധവും വലിയ ചർച്ചയായി.