സിയോൾ: ലോകത്തിന്റെ പല ഭാഗങ്ങളിലും വൈദികരുടെ കുറവുണ്ടെങ്കിലും ദൈവവിളിയുടെ പുതിയ വിളനിലമായി ദക്ഷിണ കൊറിയ മാറുകയാണ്. ഇതിനുള്ള തെളിവാണ് ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപതയിൽ നിന്നും കഴിഞ്ഞ ദിവസം നടന്ന 26 വൈദികരുടെ തിരുപ്പട്ട ശുശ്രൂഷകൾ.
തിരുപ്പട്ട ശുശ്രൂഷക്ക് ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൻ - ടേക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. യഥാർത്ഥ സ്നേഹത്തോടെയും നിരന്തരമായ സന്തോഷത്തോടെയും തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ ആർച്ച് ബിഷപ്പ് പുതുതായി നിയമിതരായ വൈദികരോട് ആഹ്വാനം ചെയ്തു.
മെത്രാന്റെ സഹകാരികളായി ദൈവജനത്തെ സേവിക്കാനാണ് വൈദികർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അവരുടെ പൗരോഹിത്യ ശുശ്രൂഷയിലൂടെ ബിഷപ്പുമായി ഒന്നിക്കുകയാണെന്നും ആർച്ച് ബിഷപ്പ് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.
26 വൈദികരുടെ തിരുപ്പട്ട സ്വീകരണത്തോടെ സിയോൾ അതിരൂപതയിലെ ആകെ വൈദികരുടെ എണ്ണം 1,000 പിന്നിട്ടു. അതിരൂപതയിൽ ഏകദേശം 1.5 ദശലക്ഷം കത്തോലിക്കരുണ്ട്. പ്രദേശത്തെ ആകെ ജനസംഖ്യയുടെ 15 ശതമാനം.