വത്തിക്കാൻ സിറ്റി: ഒറ്റപ്പെട്ടവർക്കും ആത്മഹത്യാ ചിന്തകളുമായി മല്ലിടുന്നവർക്കും വേണ്ടി ഈ നവംബർ മാസം പ്രാർത്ഥിക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ മാർപാപ്പ.
വിഷാദമുള്ള ആളുകൾക്ക് അവരുടെ സമൂഹത്തിൽ നിന്ന് ആവശ്യമായ പിന്തുണയും സ്നേഹവും ലഭിക്കാനും ജീവിതത്തിൻ്റെ സൗന്ദര്യം അവർ തിരിച്ചറിയാനും വേണ്ടി പ്രാർത്ഥിക്കാനാണ് പാപ്പ ആഹ്വാനം ചെയ്തത്.
ലോകത്ത് ഏറ്റവും ഗൗരവമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ആത്മഹത്യാ പ്രവണതയെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും 7,20,000 ത്തിലധികം ആളുകൾ ആത്മഹത്യ ചെയ്യുന്നു. ഈ സാഹചര്യത്തിൽ ആത്മഹത്യയെ പ്രതിരോധിക്കാൻ പ്രാർത്ഥനയിലൂടെയും സ്നേഹത്തിലൂടെയുമുള്ള കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.