വാഷിങ്ങ്ടണ്‍ ഡിസി : അമേരിക്കയുമായുള്ള ധാതു കരാറില്‍ ഉക്രെയ്ന്‍ ഒപ്പിടും. അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മില്‍ വെള്ളിയാഴ്ച കരാറില്‍ ഒപ്പിടും. സൈനിക സഹായത്തിന് പകരമായി ഉക്രെയ്‌നിന്റെ പ്രകൃതി സമ്പത്തില്‍ നിന്ന് 500 ബില്യണ്‍ ഡോളറാണ് അമേരിക്ക ചോദിച്ചിരിക്കുന്നത്.
യു. എസ് പ്രഖ്യാപിച്ച സഹായത്തില്‍ നിന്നുള്ള സഹായം വളരെ കുറവായെന്നും ആവശ്യമായ സുരക്ഷാ ഉറപ്പുകള്‍ കരാറില്‍ ഇല്ലാത്തതായും അറിയിച്ച് ധാതു കരാറിന്റെ മുന്‍ കരട് ഒപ്പിടാന്‍ സെലന്‍സ്‌കി വിസമ്മതിച്ചിരുന്നു. പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്‌ക്കുക. ധാതുക്കളുടെയും ഹൈഡ്രോ കാര്‍ബണുകളുടെയും ഖനനത്തിനായി അമേരിക്കയും ഉക്രെയ്നും പുനര്‍നിര്‍മ്മാണ നിക്ഷേപ ഫണ്ട് രൂപീകരിക്കും.
കരാറിന്റെ നിബന്ധനകള്‍ പ്രകാരം അമേരിക്ക ഉക്രെയ്‌നിന്റെ ധാതുക്കളില്‍ നിന്നുള്ള വരുമാനം ശേഖരിക്കുകയും പുനര്‍ നിക്ഷേപം നടത്തുകയും ചെയ്യും. സുസ്ഥിരവും സാമ്പത്തികമായി അഭിവൃദ്ധിയുള്ളതുമായ ഉക്രെയ്‌നിന്റെ വികസനത്തിന് അമേരിക്ക ദീര്‍ഘകാല സാമ്പത്തിക പ്രതിബദ്ധത നല്‍കും. ധാതു ഇടപാടിന് പകരമായി, ‘ഉക്രെയിന് എന്ത് ലഭിക്കും?’ എന്ന ചോദ്യത്തിന് ഇതുവരെ നല്‍കിയ 350 ബില്യണ്‍ ഡോളറാണെന്ന് ട്രംപ് പറഞ്ഞു.
സുരക്ഷാ ഉറപ്പുകള്‍ അല്ലെങ്കില്‍ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റം കരാറില്‍ ഇല്ല. ‘സ്വതന്ത്രവും പരമാധികാരവും സുരക്ഷിതവുമായ ഉക്രെയ്‌നാണ് യു.എസ് ആഗ്രഹിക്കുന്നത്’ എന്ന് ട്രംപ് പറഞ്ഞു. ഭാവിയിലെ ആയുധ കയറ്റുമതി സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും അമേരിക്കൻ ഉദ്യോഗസ്ഥര്‍ പറഞ്ഞു.