റഷ്യ - ഉക്രെയ്ന്‍ യുദ്ധത്തെച്ചൊല്ലി ട്രംപും സെലൻസ്‌കിയും തമ്മിൽ പരസ്യ പോര് ; വൈറ്റ് ഹൗസിൽ നിന്ന് സെലൻസ്‌കി ഇറങ്ങിപ്പോയി

റഷ്യ - ഉക്രെയ്ന്‍ യുദ്ധത്തെച്ചൊല്ലി ട്രംപും സെലൻസ്‌കിയും തമ്മിൽ പരസ്യ പോര് ; വൈറ്റ് ഹൗസിൽ നിന്ന് സെലൻസ്‌കി ഇറങ്ങിപ്പോയി

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്‍റ് വൊളൊഡിമിർ സെലെൻസ്കിയും തമ്മിൽ വാക് പോര്. ഉക്രെയ്ന്‍ - റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ഇരുവരുടെയും തർക്കം. വാഗ്വാദത്തിന് പിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ഇരുവരും നടത്താനിരുന്ന സംയുക്ത വാര്‍ത്താ സമ്മേളനവും റദ്ദാക്കി.

റഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ടും ധാതു കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിലും ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇരുവരുടെയും വാഗ്വാദം. റഷ്യയുമായുള്ള സമാധാന കരാരിൽ അമേരിക്ക നിർദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കണമെന്ന നീക്കമാണ് സെലൻസ്കിയെ ചൊടിപ്പിച്ചത്. റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് നന്ദി വേണമെന്ന് ട്രംപ് സെലൻസ്കിയോട് പറഞ്ഞു. സെലൻസ്കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോ എന്നും ട്രംപ് ചോദിച്ചു.

പുടിനുമായി വിട്ടുവീഴ്ച പാടില്ലെന്നും അമേരിക്ക ബാധ്യത നിറവേറ്റാൻ തയാറാകണമെന്നും സെലൻസ്കി തിരിച്ചടിച്ചു. സമാധാനത്തിന് തയാറാവുകയാണെങ്കിൽ സെലൻസ്കിക്ക് തിരിച്ച് വരാമെന്ന് ട്രംപ് പിന്നീട് പ്രതികരിച്ചു. ഉക്രെയ്ന് വേണ്ടത് സമാധാനമാണെന്നും തങ്ങളുടെ ശ്രമം അതിന് വേണ്ടിയാണെന്നും സെലൻസ്കി പറഞ്ഞു. ട്രംപിന്റെ പേരെടുത്ത് പറയാതെ അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദിയെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.