ഗാസ: ഗാസയിൽ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. ഇസ്രയേൽ സൈന്യം അറിയിച്ചതനുസരിച്ച് ഹമാസ് രണ്ട് മൃതദേഹങ്ങൾ കൈമാറി. കൈമാറിയ മൃതദേഹങ്ങൾ ഇസ്രായേൽ ഫോറൻസിക് പരിശോധനയ്ക്കായി മാറ്റി. ഗാസയിൽ ഇസ്രയേൽ സൈന്യം ഈ ആഴ്ച നടത്തിയ ആക്രമണങ്ങൾക്കിടയിലും സമാധാന കരാറിലെ നടപടികൾ നടക്കുന്നത് ശ്രദ്ധേയമാണ്.
ഗാസയിലെ സ്ഥിതി ഖത്തറും അമേരിക്കയും വിലയിരുത്തിയിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് മുൻപ് നൽകിയ മൃതദേഹങ്ങളുടെ ബാക്കി ഭാഗങ്ങളാണ് പുതിയതായി നൽകിയ മൃതദേഹമെന്നും ഹമാസ് കബളിപ്പിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതേ തുടർന്നാണ് മൃതദേഹം കൈമാറുന്നത് ഹമാസ് നിർത്തിവെച്ചത്. ഇതാണ് വീണ്ടും ആരംഭിച്ചത്.
മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്ന ശേഷം മാത്രമേ മറ്റ് പ്രതികരണങ്ങൾ നടത്താവൂ എന്ന് പൊതുജനങ്ങളോട് ഇസ്രയേൽ അഭ്യർഥിച്ചിട്ടുണ്ട്. ഹമാസ് ഇതുവരെ 17 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയിട്ടുണ്ട്. കരാർ പ്രകാരം 11 പേരുടെ മൃതദേഹങ്ങൾ കൂടി കൈമാറാനുണ്ട്. ഇതിന് പകരമായി ഇസ്രയേൽ 195 പാലസ്തീനികളുടെ മൃതദേഹങ്ങൾ ഗാസയിലെ അധികാരികൾക്ക് കൈമാറി.