വത്തിക്കാൻ സിറ്റി: ദൈവ മനുഷ്യന്റെ സ്നേഹഗിത എന്ന പുസ്തകത്തിലൂടെ ശ്രദ്ധ നേടിയ മരിയ വാൾതോർത്തയുടെ സന്ദേശങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ. മരിയ വാള്‍ത്തോര്‍ത്തയുടെ സന്ദേശങ്ങളുടെ ഉത്ഭവം ദൈവീകമാണെന്ന് പറയാൻ കഴിയില്ലെന്ന് വത്തിക്കാന്‍ ഡിക്കാസ്റ്ററി ഫോര്‍ ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്ത് പറഞ്ഞു. മരിയ വാൾതോർത്ത ഈശോയുടെ ജീവിതത്തെക്കുറിച്ച് എഴുതിയത് ലിഖിതം മാത്രമാണെന്നും വത്തിക്കാൻ പറഞ്ഞു.
മരിയ വാൾത്തോർത്തയുടെ രചനകളിൽ അടങ്ങിയിരിക്കുന്ന ദർശനങ്ങൾ, വെളിപ്പെടുത്തലുകൾ, സന്ദേശങ്ങൾ എന്നിവക്ക് ഒരു അമാനുഷിക ഉത്ഭവമുള്ളതായി കണക്കാക്കാനാവില്ല. പകരം യേശു ക്രിസ്തുവിന്റെ ജീവിതം തന്റേതായ രീതിയിൽ വിവരിക്കാൻ ഉപയോഗിച്ച സാഹിത്യ രൂപങ്ങളായി മാത്രം കണക്കാക്കണമെന്നും വത്തിക്കാൻ ആവർത്തിച്ചു. വൈദികരും അല്മായരും തുടര്‍ച്ചയായി ഇക്കാര്യത്തില്‍ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
1948 ഫെബ്രുവരിയിൽ ഫാ. മിഗ്ലോറിനി, ഫാ. കോറേഡോ ബെർട്ടിക്, ഫാ. ചേച്ചിൽ എന്നിവർ പയസ് പന്ത്രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ദൈവമനുഷ്യന്റെ സ്‌നേഹഗീത എന്ന പുസ്തകത്തെക്കുറിച്ച് സംസാാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് പയസ് പന്ത്രണ്ടാമൻ മാർപാപ്പ ഉത്തരവിട്ടു. തുടർന്ന് 1952ൽ പബ്ലിഷറായ മിഷേൽ പിസാനി വാൾട്ടോ മരിയ വാൾതോർത്തയെ സന്ദർശിക്കുകയും കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. പിന്നീട് 1956ൽ ദൈവ മനുഷ്യന്റെ സ്‌നേഹഗീത എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ദൈവമനുഷ്യന്റെ സ്‌നേഹഗീത എന്ന പുസ്തകത്തിലൂടെ മലയാളത്തിലും മരിയ വാള്‍തോർത്തക്ക് ഏറെ വായനക്കാരുണ്ട്. സുവിശേഷങ്ങളില്‍ ഇല്ലാത്തവിധത്തില്‍ യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലുണ്ട്. ഈശോയില്‍ നിന്നും മാതാവില്‍ നിന്നും കിട്ടിയ വെളിപാടുകള്‍ അനുസരിച്ചു രേഖപ്പെടുത്തിയവയാണെന്നാണ് മുപ്പത് വര്‍ഷമായി കിടക്കയില്‍ കഴിച്ചു കൂട്ടിയ മരിയ വാള്‍ത്തോര്‍ത്ത അവകാശപ്പെട്ടത്. 1961 ലാണ് മരിയ വാള്‍ത്തോര്‍ത്ത മരണമടഞ്ഞത്.