മനുഷ്യക്കടത്ത്: തായ്‌ലാന്റില്‍ കുടുങ്ങിയ മൂന്ന് മലയാളികളെ കൂടി നാട്ടിലെത്തിച്ചു

മനുഷ്യക്കടത്ത്: തായ്‌ലാന്റില്‍ കുടുങ്ങിയ മൂന്ന് മലയാളികളെ കൂടി നാട്ടിലെത്തിച്ചു

കൊച്ചി: തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി വിദേശത്ത് കുടുങ്ങിയ മൂന്ന് മലയാളികളെ കൂടി നാട്ടിലെത്തിച്ചു. തായ്‌ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോള്‍ഡന്‍ ട്രയാംഗിള്‍ പ്രദേശത്ത് കുടുങ്ങിയവരെയാണ് തിരികെ എത്തിച്ചത്. ആലപ്പുഴ, തൃശൂര്‍ സ്വദേശികളായ മൂന്ന് പേരെയാണ് ഇന്ത്യന്‍ വ്യേമസേനാ വിമാനത്തില്‍ തായ്‌ലന്റില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹിയില്‍ നിന്നും നോര്‍ക്ക റൂട്ട്സ് വഴി ഇന്‍ഡിഗോ വിമാനത്തില്‍ ഇന്നലെ വൈകുന്നേരം 4:40 ഓടെ കൊച്ചിയിലെത്തിക്കുകയായിരുന്നു.

ഇന്നലെ മലയാളികളായ എട്ട് പേരെ ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം നാട്ടിലെത്തിച്ചിരുന്നു. ഇതടക്കം ആകെ 11 മലയാളികളെയാണ് നോര്‍ക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിച്ചത്. വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്) ഉള്‍പ്പെടെ ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍.

മ്യാന്‍മാര്‍, തായ്‌ലാന്റ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് 549 ഇന്ത്യാക്കാരുടെ മോചനത്തിന് സഹായിച്ചത്. രക്ഷപ്പെടുത്തിയ ഇന്ത്യന്‍ പൗരന്മാരെ തായ്ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു.

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പൊലീസ്, നോര്‍ക്ക റൂട്ട്സ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പരാതികള്‍ [email protected], [email protected] എന്നി ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്ലൈന്‍ നമ്പറിലും അറിയിക്കാം.

നിങ്ങള്‍ പഠനത്തിനോ ഉദ്യോഗത്തിനോ വിദേശ രാജ്യത്തേയ്ക്ക് പോകുന്നവരോ പോകാന്‍ താല്‍പ്പര്യപ്പെടുന്നവരോ ആണെങ്കില്‍ അംഗീകാരമുളള ഏജന്‍സികള്‍ വഴിയോ നിയമപരമായോ മാത്രമേ ഇത്തരം യാത്രകള്‍ ചെയ്യാവൂ. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌പോര്‍ട്ടല്‍ (www.emigrate.gov.in) മുഖേന റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് ലൈസന്‍സുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.