ഹൈദരാബാദ്: ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച മൂത്ത മകള്‍ക്ക് ചികില്‍സ നല്‍കാന്‍ മാതാപിതാക്കള്‍ പന്ത്രണ്ട് വയസുളള ഇളയ മകളെ വിറ്റു. ആന്ധ്ര പ്രദേശിലെ നെല്ലൂരില്‍ ദിവസക്കൂലിക്കാരായ ദമ്പതികളാണ് മകളെ 10,000 രൂപയ്‌ക്ക് 46കാരന് വിറ്റതെന്ന് വാർത്ത മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീടിനടുത്ത് താമസിക്കുന്ന വ്യക്തിക്ക് തന്നെയാണ് ഇവര്‍ മകളെ വിറ്റത്. 46കാരനായ സുബയ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. 25,000 രൂപയാണ് ദമ്പതികൾ ആവശ്യപ്പെട്ടതെങ്കിലും 10,000 രൂപയാണ് പെണ്‍കുട്ടിയെ കൈമാറിയപ്പോള്‍ സുബയ്യ നല്‍കിയതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ബുധനാഴ്‌ച സുബയ്യയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയിക്ക് കൈമാറി. സുബയ്യക്കെതിരെ പോലീസ് കേസെടുത്തു.